രചന : – Unni K Parthan
അനുപമ…
“കാലത്തിനു ഒരു സത്യം ഉണ്ടെങ്കിൽ ഒരിക്കൽ ഞാൻ വന്നു നിൽക്കും നിന്റെ മുൻപിൽ… അന്ന് നീ എന്നെ വിശ്വസിക്കും… അതുവരേയും ഞാൻ ഇനി വരില്ല..” അനുവിന്റെ ശബ്ദം മഹാദേവന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി..
“മ്മ്.. കാലത്തിന്നു മാത്രം മതിയല്ലോ സത്യം.. വാക്കുകൾക്കും, കാത്തിരിപ്പിനും സത്യം വേണ്ടാ ല്ലേ..” നേർത്ത പുഞ്ചിരിയോടെ മഹാദേവൻ ചോദിച്ചു..
“എന്തിനാ നീ എന്നേ ഇങ്ങനെ ടോർച്ചർ ചെയ്യുന്നേ.. വിശ്വാസം ഉണ്ടേൽ മതി.. ഇല്ലേൽ വേണ്ടാ..”
“പറഞ്ഞു മടുത്തൊരു കഥയുണ്ട്.. നമ്മുടെ ഇടയിൽ.. ഓർക്കുന്നുണ്ടോ നീ..” മഹാദേവൻ അനുവിനെ നോക്കി ഒന്നുടെ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു..
“നിനക്ക് അല്ലേലും എന്നും കഥകളിലൂടെ അല്ലേ ജീവിക്കാൻ കഴിയൂ.. അല്ലാതെ ജീവിതം കാണാൻ അറിയില്ലലോ..”
“മ്മ്.. നമ്മൾ തമ്മിൽ പരിചയപെട്ടിട്ട് എത്ര നാളായി…”
“ആവോ.. എനിക്കറിയില്ല.. നീ പോയി അന്വേഷിച്ചിട്ട് വാ.. എനിക്ക് അത് നോക്കി പോകലല്ലാ ജോലി.. കോപ്പ് ചോദിക്കാൻ കണ്ട നേരം..” അനു മുഖം തിരിച്ചു..
“നിനക്ക് ന്തിനാ ഇപ്പൊ എന്നേ കാണുമ്പോൾ ദേഷ്യം… സംസാരിക്കുമ്പോൾ ദേഷ്യം.. നിനക്ക് ന്താ പറ്റിയെ..” ഇത്തവണ മഹാദേവന്റെ ശബ്ദം ഇടറി…
“നിന്റെ ഈ നശിച്ച സ്വഭാവം..”
“എന്റെ സ്വഭാവത്തിന് എന്താ കുഴപ്പം..”
“എന്നേ ന്തിനാ നീ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നെ.. നിനക്ക് അറിയാലോ ഞാൻ ഇപ്പൊ കടന്നു പോകുന്ന നിമിഷങ്ങൾ..”
“മ്മ്.. അതിന്..”
“അതിന് ഒന്നൂല്യ.. ഒന്ന് പോയി തരോ മഹീ നീ പ്ലീസ്..” അനു കൈ കൂപ്പി കൊണ്ടു കെഞ്ചി..
“മ്മ്…” ഒന്നും മിണ്ടാതെ മഹാദേവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോയി..
“ഡാ.. പോവല്ലേ..” അനു പിറകിൽ നിന്നും വിളിച്ചു..
മൈൻഡ് ചെയ്യാതെ മഹാദേവൻ മുന്നോട്ട് പോയി..
“അല്ലേലും നിനക്ക് മാത്രം മതി ലോ വാശി… നീ നോക്കിക്കോ ഇനി ഞാൻ നിന്നെ വിളിക്കില്ല..
ഓട്ടോ….” മുന്നിൽ വന്ന ഓട്ടോ കൈ കാണിച്ചു നിർത്തി അനു ഓട്ടോയിൽ കയറി..
“ചേട്ടാ.. വടക്കുംനാഥൻ..” അനു പറഞ്ഞു.. ഓട്ടോ മുന്നോട്ട്.. ************* അന്ന് രാത്രി..
“ഡാ…” മഹാദേവന്റെ വാട്സാപ്പിലേക്ക് അനു മെസ്സേജ് ചെയ്തു..
മണിക്കൂറുകൾ കഴിഞ്ഞു…
“ഇവൻ ഇത് എവടെ പോയി.. നെറ്റ് ഓഫ് ചെയ്തു വെച്ച്… വിളിച്ചു നോക്കണോ..
വേണ്ടാ.. വേണേൽ ഇങ്ങോട്ട് വിളിക്കട്ടെ… ഇനി ഇങ്ങോട്ട് വിളിച്ചാൽ എന്നേം കിട്ടണ്ട..” മൊബൈൽ ഓഫ് ചെയ്തു അനു കിടന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. എഴുന്നേറ്റു ലൈറ്റ് ഇട്ടു.. മൊബൈൽ ഓൺ ആക്കി..
“ഇവൻ എവടെ പോയി കിടക്കുവാ.. നെറ്റ് ഓൺ ചെയ്യാതെ.. മഹാദേവാ.. കാത്തോളണേ..” ഫോൺ ഓഫ് ചെയ്യാതെ അനു കിടന്നു..
എപ്പോളോ ഉറങ്ങി..
രാവിലെ എഴുന്നേറ്റു.. വാട്സാപ്പ് നോക്കി..
“ഇല്ല ലോ.. അവൻ.. എവടെ പോയി..” ഉള്ളിലേക്ക് ഒരു പിടച്ചിൽ വിറയലായി മാറുന്നത് അനു അറിഞ്ഞു തുടങ്ങി.. **************
മൂന്നു ദിവസങ്ങൾക്കു ശേഷം അനുവിന്റെ മൊബൈലിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ..
“അനുപമ അല്ലേ..”
“അതേ.. ആരാ..”
“ഞാൻ നീലഗിരി ഹോസ്പിറ്റലിൽ നിന്നും ആണ്.. ഡോക്ടർ നിത്യ..”
“മ്മ്.. പറയൂ മാം..”
“നിങ്ങളുടെ ഒരു സുഹൃത്ത് ഇവിടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്..”
“ഏത് സുഹൃത്ത്…” അനുവിന്റെ ശബ്ദം വിറച്ചു..
“വൺ മിസ്റ്റർ മഹാദേവൻ..”
“ശിവനേ..” **************
നാളുകൾക്ക് ശേഷം..
“എന്നിട്ട് ഇനി ന്താ പരിപാടി..” അനു മഹാദേവനെ നോക്കി ചോദിച്ചു..
“സർട്ടിഫിക്കറ്റ് കിട്ടി ലോ..” ചിരിച്ചു കൊണ്ടായിരിന്നു മഹാദേവന്റെ മറുപടി..
“എന്തിന്റെ..”
കൈയ്യിൽ ഇരുന്ന സർട്ടിഫിക്കേറ്റ് അനുവിന് നേർക്ക് കാണിച്ചു കൊണ്ട് മഹാദേവൻ ഒന്നുടെ ചിരിച്ചു..
“ഭ്രാന്ത്…
അനുഭവിക്കണം.. സ്നേഹിക്കണം.. വെറുക്കണം…. ഒടുവിൽ ജീവിക്കണം..” മഹാദേവൻ ഒന്നുടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഡാ… പ്ലീസ്..”
“ഹേയ്… പേടിക്കേണ്ട ഡീ.. ഞാൻ ഓക്കേ ആണ്..
പിടി തരാതെ പോയൊരു ഇഷ്ടത്തിന്റെ പിറകേ ഒന്ന് ഓടി നോക്കി.. കൊതിയായിരുന്നു ഇഷ്ടത്തിനോട്.. പ്രണയമായിരുന്നു.. ജീവിതമായിരുന്നു.. അറിയുകയായിരുന്നു കരുതലിന്റെ.. സ്നേഹത്തിന്റെ… വത്സല്യത്തിന്റെ.. കാലം കരുതിവെച്ച എന്റെ സന്തോഷങ്ങളുടെ… സ്വപ്നങ്ങളുടെ.. എന്തിനേറെ.. എന്റെ ജീവിതത്തിനോളം കൊതിയായിരുന്നു ആ ഇഷ്ടത്തിനെ..
വാക്കുകൾക്ക് പഞ്ഞമില്ലായിരുന്നു.. മണിക്കൂറുകൾ ഒരാളിലേക്ക് മാത്രം ചുരുങ്ങി.. ഒടുവിൽ ഊതി വീർപ്പിച്ച ഒരു ബലൂൺ പോലേ നമ്മൾ മാറുന്നത് അറിയുന്ന നിമിഷമുണ്ടാകും ജീവിതത്തിൽ..
പുറത്തേക്ക് ചാടാൻ വെമ്പുന്ന ശ്വാസം.. പക്ഷെ പിടി തരാതെ നിന്നു പിടയുന്ന മനസ്.. അനുഭവിക്കണം.. എന്ത് രസമാണ് ന്നോ.. ചുറ്റിനും.. ചീവിടിന്റെ കാതടപ്പിക്കുന്ന ശബ്ദം പോലേ.. ഹൃദയം ങ്ങനെ കിടന്നു വിറയ്ക്കും..
ഹോ.. തല പൊട്ടി തെറിച്ചു പോയെങ്കിൽ എന്ന് പ്രാർത്ഥിച്ചു പോകുന്ന നിമിഷം.. എന്ത് രസമാണ് ന്നോ അപ്പൊൾ..
കാലം കരുതിവെച്ചൊരു ഇഷ്ടം.. അതിനു പിറകേ കൊതിയോടെ ഓടി നടന്ന ഒരു പിഞ്ചുകുഞ്ഞിനേ പോലുള്ള എന്റെ ഹൃദയം..
അത് കാണാൻ.. ഒരിക്കൽ ആ സ്നേഹം വില പറഞ്ഞു പോലും കാലത്തിനോട്..
കാലത്തിനു സത്യമുണ്ടെങ്കിൽ ഞാൻ വന്നു നിൽക്കും പോലും നിന്റെ മുന്നിൽ…
പോടീ പുല്ലേ… എനിക്ക് ആ കാലത്തിൽ വിശ്വാസമില്ല…
നിന്റെ പിടച്ചിൽ ദാ… ഇപ്പോളും ഈ ഹൃദയത്തിൽ ഇങ്ങനെ താളം പിടിക്കുന്നത് ഞാൻ അറിയുന്നതിനോളം വല്യ സത്യത്തിനേക്കാൾ വലുതായി ഈ മഹാദേവന് വേണ്ടാ ഡീ പുല്ലേ..
നീ കാത്തിരുന്നോ.. ആ സത്യത്തിന് വേണ്ടി.. എന്നിട്ട് കിട്ടുമ്പോൾ ഒരിക്കൽ എന്റെ മുന്നിൽ വന്ന് നിൽക്ക്.. അതിന് മുന്നേ കാലം ഇന്ന് ചാർത്തി തന്ന വിളിപ്പേര് ചൊല്ലി വിളിച്ചു നീ കരയരുത് കേട്ടല്ലോ..” മഹാദേൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു..
“ഡോക്ടർ.. എനിക്കൊരു ഡ്രൈവിന് പോണം… ഡോക്ടറുടെ കാർ എനിക്ക് വേണം..” നിത്യയുടെ മുന്നിൽ ചെന്നു മഹാദേവൻ മുണ്ടും മടക്കി കുത്തി നിന്നു കൊണ്ട് ചോദിച്ചു..
“താക്കോൽ കാറിൽ തന്നെ ണ്ട്.. എവടാ ന്ന് വെച്ചാൽ പോയിട്ട് വാ.. ഇവിടെ ഞങ്ങളൊക്ക കാത്തിരിപ്പുണ്ട്..” നിത്യ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു..
“ഡീ പുല്ലേ.. ഞാൻ പോയേച്ചും വരാം… വടക്കുംനാഥനെ തൊഴുതേച്ചും വരാം..” അനുവിനെ നോക്കി മഹാദേൻ പറഞ്ഞു.. പിന്നെ തിരിഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു..
ഡോർ തുറന്നു അകത്തേക്കു കയറി..
“ഞാൻ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല.. ഏതേലും തുണികടയിൽ ഒന്ന് നിർത്തണം..” മുൻ സീറ്റിൽ ഇരുന്നു അനു പറഞ്ഞത് കേട്ട് മഹാദേവൻ ചിരിച്ചു..
“ചത്താലും കൂടെ ണ്ടാവും ല്ലേ..”
“മ്മ്..” അനുപമ മൂളി…
ശുഭം..
രചന : – Unni K Parthan