Categories
Uncategorized

ഒരു പത്ത് മിനിറ്റ് ആരുടേയും ശല്യമില്ലാതെ നിന്നോടൊന്ന് സംസാരിച്ചിരിയ്ക്കാനുള്ള അവസരമെങ്കിലും എനിയ്ക്ക് നീ തരില്ലേ എന്നവൻ ചോദിച്ചപ്പോൾ മറുത്തൊന്നും പറയാതെ അവളവിടെയിരുന്നു.

✒️ ഫദൽ കെ പടിഞ്ഞാക്കര

സിനിമാ തിയേറ്ററിലെ എയർ കണ്ടീഷന്റെ തണുപ്പ് കൊണ്ടാണോ അതോ വരുൺ തന്റെ കൈകൾ മുറുകെ പിടിച്ചിരിയ്ക്കുന്നത് കൊണ്ടാണോ
എന്തോ അഞ്ജലിയ്ക്ക് ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു.

ചുറ്റുമുള്ളവരെല്ലാം സിനിമയിൽ മുഴുകിയിരിയ്ക്കുകയാണ്.

എങ്കിലും ആരൊക്കെയോ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് പോലൊരു തോന്നൽ.

എന്റെ പൊന്നു വരുണേ നീയെന്റെ കൈയ്യൊന്ന് വിട്ടേ ..

ആരേലുമൊക്കെ കാണും.

സിനിമയിൽ ശ്രദ്ധിക്കാനൊന്നും അവൾക്ക് കഴിഞ്ഞില്ല.

വല്ലാത്തൊരു കുറ്റബോധം.

സ്പെഷ്യൽ ക്ലാസ് എന്നു പറഞ്ഞിട്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

പ്രത്യേകിച്ച് ഒരു കാര്യത്തിലും
നിർബന്ധിയ്ക്കുന്ന കൂട്ടത്തിലല്ല അച്ഛനുമമ്മയും.

ഒറ്റമോൾ ആയതു കൊണ്ടായിരിക്കാം. തന്റെ ആഗ്രഹങ്ങളെല്ലാം നടത്തിത്തരും.
ഒന്നിനുമങ്ങനെ എതിര് നിൽക്കാറില്ല.

സ്നേഹവും വാത്സല്യത്തെക്കാളുമുപരി വിശ്വാസമാണ് തന്നെ.

ആ വിശ്വാസമാണ് താനിപ്പോൾ തകർത്തു കൊണ്ടിരിയ് ക്കുന്നത്.

ആ കാട്ടുമുക്കിലുള്ള നിന്നെയൊക്കെ ഇവിടെയീ ടൗണിൽ ആരറിയാനാ??

നീയൊന്നു പേടിക്കാതിരിയെന്റെ
അഞ്ജലീ ..

ഇതും പറഞ്ഞ് അവൻ അവളുടെ ചുമലിലൂടെ കയ്യിട്ട് അവളെ കൂടുതൽ ചേർത്തുപിടിച്ചു.

തന്റെ തൊട്ടടുത്തിരിയ്ക്കുന്നത്
ഒരു ഫാമിലിയാണെന്ന് തോന്നുന്നു.
ആ ചേച്ചി ഇടക്കിടയ്ക്ക് തന്നെ നോക്കുന്നുണ്ട്.

അരണ്ട വെളിച്ചമായതിനാൽ പരസ്പരം വ്യക്തമായി കാണാനാവുന്നില്ല.

പരിചയമുള്ള ആരുമാവാതിരുന്നാൽ മതിയായിരുന്നു ന്റെ ഈശ്വരാ ..

വീട്ടിലെങ്ങാനും അറിഞ്ഞാൽ പിന്നെ എല്ലാം തീർന്നു.

വഴക്ക് പറയുമെന്ന പേടിയല്ല.

എല്ലാ സ്വാതന്ത്ര്യവും തരുന്ന അച്ഛനുമമ്മയെയും താൻ കബളിപ്പിയ്ക്കുകയായിരുന്നു,
എന്നറിഞ്ഞാൽ അതവരെക്കൊണ്ട് താങ്ങാൻ കഴിയില്ലെന്ന് അവൾക്ക് നന്നായറിയാം.

ഇന്റർവെൽ ആയപ്പോൾ അവൾ തലയിലിട്ടിരുന്ന ഷാൾ ഒന്നൂടെ താഴേയ്ക്ക് വലിച്ചിട്ടു.

ഇപ്പോൾ തന്റെ മുഖം പാതിയും മറഞ്ഞിരിയ്ക്കുകയാണ്.

നിനക്ക് ബാത്റൂമിലോ മറ്റോ പോകണമെങ്കിൽ വാ ..

വേണ്ടെന്നവൾ വരുണിനോട് തലയാട്ടി.

നിനക്ക് കാപ്പിയോ ഐസ്ക്രീമോ??

എന്താ മേടിയ്ക്കേണ്ടേ??

എനിക്കൊന്നും വേണ്ട വരുൺ.

ആ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ അവൾക്ക് മനസ്സിലായി.

അവൻ എണീറ്റു പുറത്തോട്ട് നടന്നു.

എങ്ങനെയെങ്കിലും ഇതൊന്നു തീർന്നു വീട്ടിലെത്തിയാൽ മതിയായിരുന്നു.

അതല്ലാതെ വേറൊന്നും അവളുടെ മനസ്സിലപ്പോൾ ഉണ്ടായിരുന്നില്ല.

ഞാൻ തിരിച്ചു വീട്ടിൽ പൊക്കോട്ടേ
എന്നവനോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവനെ മുഷിപ്പിയ്‌ക്കേണ്ടെന്ന് കരുതി മിണ്ടാതിരിയ്ക്കുവാണ്.

ഫോൺ എടുത്തു ചുമ്മാ എന്തൊക്കെയോ നോക്കിക്കൊണ്ടിരുന്നു.

ഐസ്ക്രീം ഷോപ്പിൽ നല്ല തിരക്കായിരുന്നു അഞ്ജലി ..
പോപ്കോൺ മേടിച്ചിട്ടുണ്ട്.

ഇത് കേട്ടാണ് അവൾ ഫോണിൽ നിന്നും മുഖമുയർത്തിയത്.

ഫ്രണ്ട്സിന്റെ കൂടെയൊക്കെ
വരുമ്പോൾ എത്ര ആസ്വദിച്ചാണ് സിനിമകൾ കണ്ട് കൊണ്ടിരുന്നത്.

ഇന്നെന്തോ അതിനൊന്നും
സാധിയ്ക്കുന്നില്ല.

താനെന്തോ അരുതാത്തത് ചെയ്യുന്നെന്ന ചിന്ത മനസ്സിനെ വല്ലാതലട്ടുന്നു.

വല്ലപ്പോഴുമുള്ള ചില പൊട്ടിച്ചിരികളും വിസിലടികളുമൊക്കെ കേൾക്കുമ്പോഴാണ് അവൾ സ്ക്രീനിലേക്ക് നോക്കിയിരുന്നത് തന്നെ.

വരുൺ ഇടയ്ക്കിടയ്ക്ക് ചുണ്ടുകൾ തന്റെ കാതിനോട് ചേർത്തെന്തൊക്കെയോ സ്വകാര്യങ്ങൾ പറയുന്നുണ്ട്.

എല്ലാത്തിനുമുള്ള മറുപടി അവൾ ഒരു മൂളലിൽ മാത്രമായൊതുക്കി.

സിനിമ തീരാറായെന്ന് തോന്നുന്നു.

അതിനിടയിൽ പലപ്പോഴും അവന്റെ കൈകൾ തന്റെ ശരീരത്തിലൂടെ ഒരു പാമ്പിനെപ്പോൽ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നെങ്കിലും അതൊന്നും അവളെ ഇക്കിളിപ്പെടുത്തിയില്ല.

അഞ്ജലീ നമുക്കെന്നാ പോയാലോ??

എന്നും ചോദിച്ച് വരുൺ സീറ്റിൽ നിന്നും എണീറ്റു.

അവർ നടന്ന് ഡോറിനടുത്തേയ്ക്ക് എത്തിയപ്പോഴേയ്ക്കും മറ്റുള്ളവരും എണീറ്റ് തുടങ്ങിയിരുന്നു.

ആദ്യം എണീറ്റ് പുറത്തിറങ്ങിയത് ഒരു കണക്കിന് നന്നായെന്നവൾക്ക്‌ തോന്നി. അതവൾ അവനോടങ്ങോട്ട് പറയാനിരുന്നതായിരുന്നു.

അപ്പൊ മറ്റുള്ളവർ കാണുമോ
എന്നുള്ള ഭയം വരുണിനും ഉണ്ടല്ലേ ..

എന്നവനോട് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ചോദിച്ചില്ല.

എങ്ങനെയെങ്കിലും അവിടുന്നൊന്ന് രക്ഷപ്പെട്ടല്ലോ.

അത് മാത്രം മതി.

എന്നാൽ ഞാനിനി പൊക്കോട്ടേ വരുൺ??

നിൽക്ക് അഞ്ജലീ ..

നിന്നോട് ഞാൻ ശരിയ്ക്കൊന്നു സംസാരിച്ചിട്ട് എത്ര കാലമായെന്നറിയാമോ??

അതിനെങ്ങനാ

കോളേജിൽ വെച്ചാണേൽ കൂട്ടുകാരെ പേടി.

റോഡിൽ വെച്ചാണേൽ നാട്ടുകാരെ പേടി.

എന്താ എന്റെ അഞ്ജലി നീയിങ്ങനെ??

എനിയ്ക്കിഷ്ടമില്ലാഞ്ഞിട്ടാണോ
വരുൺ??

ഒരു പെൺകുട്ടിയായ എന്റെ ഭാഗത്ത് നിന്ന് എപ്പോഴെങ്കിലും വരുൺ ചിന്തിച്ചു നോക്കിയിട്ടുണ്ടോ??

അച്ഛനെയും അമ്മയെയും വിഷമിപ്പിയ്ക്കാൻ എനിയ്ക്ക് പറ്റില്ല.

അത്രമേൽ അവരെന്നെ സ്നേഹിക്കുന്നുണ്ട്.
വിശ്വസിക്കുന്നുണ്ട്.

എന്റെയൊരിഷ്ടത്തിനും അവർ ഇതുവരെ നോ പറഞ്ഞിട്ടില്ല.

ഇതൊന്നും പറഞ്ഞാൽ വരുണിന് ചിലപ്പോൾ മനസ്സിലാകണമെന്നില്ല.

എനിയ്ക്ക് വരുണിനെ ഒരുപാടിഷ്ടമാണ്.

പക്ഷേ ഇതുപോലെ സിനിമാ തീയേറ്ററിലേയ്ക്കൊന്നും
ദയവു ചെയ്ത്
എന്നെയിനി വിളിയ്ക്കരുത്.

ഞാൻ അങ്ങനെയൊന്നും കരുതിയല്ല അഞ്ജലീ ..
നമുക്ക് മാത്രമായി കുറച്ചു സമയം അത്രയേ ഞാൻ ഉദ്ദേശിച്ചുള്ളൂ.

പിണക്കമാണോ എന്നോട്??

പിണക്കമൊന്നുമില്ല വരുൺ
ഞാൻ പറഞ്ഞെന്ന് മാത്രം.

എങ്കിൽ നമുക്കെന്റെ വീട്ടിലൊന്ന് പോയാലോ??

വേണ്ട വരുൺ.

എനിയ്ക്ക് പേടിയാ ..

ഇത് തന്നെ ഒന്ന് കഴിഞ്ഞ് കിട്ടാൻ പ്രാർത്ഥിച്ചിരിയ്ക്കുവായിരുന്നു ഞാൻ.

അത് മാത്രമല്ല,

വീട്ടിലുള്ളവരെല്ലാം ഏതോ ഒരു കല്യാണത്തിന് പോയിരിയ്ക്കുവാന്നല്ലേ വരുൺ പറഞ്ഞത്.

അനിയത്തിയെങ്കിലും
ഉണ്ടായിരുന്നേൽ ..

നമ്മൾ രണ്ടുപേരും തനിച്ച്,
അത് ശരിയാവില്ല വരുൺ.

അച്ഛനുമമ്മയുമേ പോയുള്ളൂ ..
അനിയത്തി വീട്ടിൽ തന്നെ കാണും.

അവൾക്ക് നാളെയേതോ എക്സാമുള്ളതിനാൽ പഠിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിലിരിപ്പാണ്.

അവളോട് ഞാൻ അഞ്ജലിയെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട്.

ഞാനത് പറഞ്ഞിട്ടുമുണ്ടല്ലോ.

നമ്മുടെ കാര്യത്തിൽ അവൾ നല്ല കട്ട സപ്പോർട്ട് ആണ്.

അവളെയും പരിചയപ്പെടാം ..
കൂട്ടത്തിൽ വീടുമൊന്ന് കാണാല്ലോ.

ഇവിടുന്ന് ഒത്തിരി ദൂരം ഒന്നുമില്ല ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു കൊണ്ട് വിടാം.

നമുക്ക് വീട്ടിൽ പോയി കുറച്ചു നേരം സംസാരിച്ചിരിയ്ക്കാം.

അത് കഴിഞ്ഞ് ബസ്റ്റാൻഡിൽ ഞാൻ വിട്ടു തരാം.

ഇല്ല വരുൺ.

അത് ശെരിയാകില്ല.
ആരെങ്കിലുമൊക്കെ കണ്ടാൽ പിന്നെ
അത് മതി.

എന്നാപ്പിന്നെ നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്.

അതല്ലേലും ഞാൻ നിന്റെ ആരുമല്ലല്ലോ ..

അവളോടുള്ള ദേഷ്യം പെട്രോൾ ടാങ്കിനൊരു ഇടി കൊടുത്തവൻ തീർത്തു.

ശരി വരുൺ.

നിന്റെ അനിയത്തിയെ ഒന്ന് പരിചയപ്പെടണമെന്ന് ഞാനും കുറച്ചുകാലമായി ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാൻ വരാം.

പക്ഷേ ..
ഒരു കാര്യം ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം.

ഇത് ആദ്യത്തെയും അവസാനത്തെയും ആണ്.
ഇനിയെന്നെ ഒരിയ്ക്കലും നിർബന്ധിക്കരുത്.

എന്നാലും എനിയ്ക്കു വേണ്ടി നീ വരില്ലല്ലേ??

ആ എന്തേലുമാകട്ടെ. സമ്മതിച്ചു.

പോരേ??

എന്നാൽ കയറിക്കോ ഹെൽമറ്റും വെച്ചോ. വീട്ടിലെത്തുന്നത് വരെ അത് തലയിൽ തന്നെ ഇരുന്നോട്ടെ.

അത് അത്രയേ ഉള്ളൂ.
നീ പറഞ്ഞാലും ഞാനൂരില്ല.
ഒരു ചെറു പുഞ്ചിരിയോടവൾ പറഞ്ഞു.

മനസ്സില്ലാമനസ്സോടെയാണെങ്കിലും
അവൻ കൊടുത്ത ഹെൽമറ്റും വെച്ച്
അവർ വീട്ടിലേക്ക് തിരിച്ചു.

മെയിൻ റോഡിൽ നിന്നും കുറച്ചകലെ മാറിയുള്ള ഒരു വലിയ വീടിനു മുന്നിൽ വണ്ടി നിന്നു.
പോകുന്ന വഴിക്ക് അത്രയധികം വീടുകളൊന്നും അവൾ കണ്ടില്ല.

വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണല്ലോ വരുൺ?

അനിയത്തിയെവിടെ??

വെയിറ്റ്,

ഞാനിപ്പോൾ വരാം എന്ന് പറഞ്ഞവൻ വീടിന്റെ പുറകു വശത്തേയ്ക്ക് പോയി.

വരുമ്പോൾ കയ്യിൽ താക്കോൽക്കൂട്ടവുമുണ്ട്.

അനിയത്തിയെവിടെ വരുൺ??

അവൾ വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു.

നീയൊന്നടങ്ങെന്റെ അഞ്ജലീ ..

അവൾ അവളുടെ ഏതെങ്കിലും കൂട്ടുകാരികളുടെ വീട്ടിൽ പോയതായിരിയ്ക്കും.

എന്നാൽ നമുക്ക് തിരിച്ചു പോകാം.

നമ്മൾ രണ്ട് പേർ ഇവിടെ തനിച്ച്.

അത് വേണ്ട വരുൺ. പ്ലീസ് ..
എന്നെ ബസ് സ്റ്റാൻഡിൽ വിട്ടേക്ക്.
ഞാൻ പൊക്കോളാം.

ഇവിടെ വരെ വന്നിട്ട് വീടൊക്കെയൊന്ന് കണ്ടിട്ട് പോയാൽ പോരേ??

ഇന്നല്ലേൽ നാളെ ഇങ്ങോട്ട് തന്നെ കയറി വരേണ്ട പെണ്ണല്ലേ നീ??

അതിന് നമുക്ക് ഇനിയൊരു ദിവസം വരാം.

ഇനിയെന്നാ??
ഞാൻ ചത്തിട്ടോ???

അവന്റെ മുഖത്തെ ദേഷ്യം കണ്ടവൾ പിന്നീടൊന്നും പറഞ്ഞില്ല.

വാതിൽ തുറന്നു കയറുന്ന അവനെ പിന്തുടരുമ്പോൾ അവൾ ചുറ്റും നോക്കി.

താനൊന്ന് നിലവിളിച്ചാൽ പോലും കേൾക്കാൻ അടുത്താരുമില്ല.

അയ്യേ .. ഞാനിതെന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നേ ..

പ്ലസ് ടു മുതലുള്ള പരിചയമാണ് വരുണിനെ.

പരസ്പരം അടുത്തറിഞ്ഞു സ്നേഹിച്ചു തുടങ്ങിയിട്ടും വർഷം മൂന്ന് കഴിഞ്ഞു.

ഇതുവരെ മോശമായി അവൻ തന്നോട് പെരുമാറിയിട്ടില്ല.

പിന്നെ ഇന്നിപ്പോൾ തിയേറ്ററിൽ വച്ച്, അതിലിപ്പോൾ അത്ര വലിയ അസ്വാഭാവികതയൊന്നും അവൾക്ക് തോന്നിയില്ല.

എങ്കിലും അവളുടെ ഓരോ കാൽവെയ്പ്പുകളും വിറയാർന്നതായിരുന്നു.

താഴെയും മുകളിലുമായി ഒരുപാട് മുറികളുണ്ടെന്നു തോന്നുന്നു.

മുറികളൊക്കെ കയറി നോക്കാൻ അവൻ പറഞ്ഞെങ്കിലും അവൾക്കതിനൊന്നും താല്പര്യമുണ്ടായില്ലെന്ന് മാത്രമല്ല,
ഇരിയ്ക്കാൻ പോലും മടിയായിരുന്നു.

എത്ര പരിചയമുള്ള ആളുടെ കൂടെയാണേലും, ഇങ്ങനെയൊരു സാഹചര്യത്തിൽ പേടിച്ചല്ലേ പറ്റൂ ..

നീയവിടെയിരിയ്ക്ക് അഞ്ജലീ ..
ഞാൻ കുടിക്കാനെന്തെങ്കിലും
എടുത്തിട്ട് വരാം.

എനിക്കൊന്നും വേണ്ട വരുൺ.
എന്നെ പെട്ടെന്നൊന്ന് വീട്ടിലെത്തിച്ചാൽ മതി.

നീ എന്തിനാണിങ്ങനെ പേടിയ്ക്കുന്നത്??

ഞാൻ നിന്നെ പിടിച്ചു തിന്നാനൊന്നും പോകുന്നില്ല.

അതല്ല വരുൺ.
നേരം ഒരുപാടായി അച്ഛനും അമ്മയും എന്നെ കാണാഞ്ഞ് വിഷമിക്കും.

ഒരു പത്ത് മിനിറ്റ് ആരുടേയും ശല്യമില്ലാതെ നിന്നോടൊന്ന് സംസാരിച്ചിരിയ്ക്കാനുള്ള അവസരമെങ്കിലും എനിയ്ക്ക് നീ തരില്ലേ എന്നവൻ ചോദിച്ചപ്പോൾ മറുത്തൊന്നും പറയാതെ അവളവിടെയിരുന്നു.

അവളുടെ അരികത്തിരുന്ന് മുടിയിഴകളിൽ വിരലുകളോടിച്ചു കൊണ്ടവൻ ചോദിച്ചു.

എന്റെ പൊന്നഞ്ജലീ ..
നമ്മൾ രണ്ടുപേരും തനിച്ചുള്ള ഈയൊരു നിമിഷത്തിന് വേണ്ടി എത്ര നാളായി ഞാൻ കാത്തിരിയ്ക്കുകയാണെന്നറിയാമോ??

നീയും ഒരിയ്ക്കലെങ്കിലും അതാഗ്രഹിച്ചിട്ടില്ലെന്ന് പറയാൻ നിനക്ക് പറ്റുമോ??

ശരിയാണ്.
അർദ്ധരാത്രിയിലെ ഫോൺ വിളികൾക്കിടയ്ക്ക് പലപ്പോഴും താനും അതൊക്കെ ആഗ്രഹിച്ചിരുന്നല്ലോ ..

അവളെന്തോ പറയാൻ
തുടങ്ങിയപ്പോഴേയ്ക്കും
അവളുടെ കൈകളിലവൻ മൃദുവായി ചുംബിച്ചു.

അവളുടെ വിചാരങ്ങൾ വികാരങ്ങൾക്ക് അടിമപ്പെട്ട് തുടങ്ങിയിരുന്നു.

അവനവളെ അവന്റെ മാറോട് ചേർത്തപ്പോഴും,
നെറ്റിയിൽ ചുംബിച്ചപ്പോഴും അവൾ തടഞ്ഞില്ല.

വാതിലിലാരോ ശക്തിയായി മുട്ടുന്നത് കേട്ടാണവൾ ഞെട്ടിയെണീറ്റത്.

മോളേ നീയവിടെ എന്തെടുത്തോണ്ടിരിയ്ക്കുവാ??
നേരം ഒരുപാടായല്ലോ കുളിയ്ക്കാൻ കയറിയിട്ട്.

അച്ഛൻ കടയിൽപ്പോയി.
നീ ചോദിച്ച കാശ് അച്ഛന്റെ മേശവലിപ്പിൽ വെച്ചിട്ടുണ്ടെന്ന് പറയാൻ പറഞ്ഞു.

നിനക്ക് പത്ത് മണിയ്ക്കല്ലേ സ്പെഷ്യൽ ക്ലാസ്സ്‌??

സമയം ഇപ്പോൾ തന്നെ ഒൻപതരയായി.
വേഗമിങ്ങോട്ടിറങ്ങ്.

നിന്റെ ഫോണും ഒരുപാട് നേരമായി അടിയ്ക്കുന്നുണ്ടായിരുന്നു.
അടുക്കളയിലെ തിരക്ക് കാരണം എനിയ്ക്കതൊന്നും നോക്കാൻ പറ്റിയില്ല.

അത് സാരമില്ലമ്മേ ..

ശാലിനിയാകും.
ഇത്ര നേരമായിട്ടും എന്നെ കാണാത്തോണ്ട് വിളിച്ചതായിരിയ്ക്കും.

ഞാൻ ഇറങ്ങിയിട്ട് തിരിച്ചു വിളിച്ചോളാം.

കുളി കഴിഞ്ഞിറങ്ങി ഫോണെടുത്ത് നോക്കിയപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ വരുണാണ്.

പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ.

വിളിച്ചെന്ത് പറയണമെന്നറിയില്ല.
എന്നാലും വിളിച്ചു.

നീ ഇത് വരെ ഇറങ്ങിയില്ലേ അഞ്ജലീ??
സിനിമ തുടങ്ങാറായി.

എത്ര നേരമായി ഞാനിവിടെ കാത്ത് നിൽക്കുന്നു.

ഞാനിറങ്ങി വരുൺ.
ഓട്ടോയ്ക്കായി വെയിറ്റ് ചെയ്യുവാണ്.

പെട്ടെന്നാകട്ടേന്ന് പറഞ്ഞവൻ കട്ട്‌ ചെയ്തു.

അവനോട് വരില്ലെന്ന് തുറന്ന് പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലവൾ.

മോളേ ചോറിനൊപ്പം മുട്ട വറുത്തത് കൂടി വെയ്ക്കട്ടേ. എന്നത്തേയും പോലെ ബാക്കി വെയ്ക്കാതെ മുഴുവൻ കഴിയ്ക്കണേ.

ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് കൊണ്ടിരിയ്ക്കേ അവൾ പറഞ്ഞു.

വേണ്ടമ്മേ ..

ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഇല്ലാന്ന് പറയാൻ വേണ്ടിയാണ് ശാലിനി വിളിച്ചത്.

അമ്മയെനിയ്ക്ക് കാപ്പിയും
പലഹാരവും എടുത്ത് വെയ്ക്ക്.
ഞാനിതാ വന്നൂ …

✒️ ഫദൽ കെ പടിഞ്ഞാക്കര

Leave a Reply

Your email address will not be published. Required fields are marked *